തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപർ ഭാഗ്യക്കുറി ടിക്കറ്റുകൾക്കും വില്പനയിൽ റിക്കാർഡ്. 44 ലക്ഷത്തിലേറെ (44,61,670) ടിക്കറ്റുകളാണ് 23ന് നറുക്കെടുപ്പ് നടക്കാനിരിക്കേ ഇതിനകം വിറ്റുതീർന്നത്.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന: 11,55,210 എണ്ണം. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.
കഴിഞ്ഞ വർഷം 42,87,350 വിഷു ബംപർ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്. നറുക്കെടുപ്പ് 23ന് ഉച്ചകഴിഞ്ഞു രണ്ടിനു തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പു വേദിയിൽ നടക്കും. പന്ത്രണ്ടു കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ചു പരന്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറു പരന്പരകൾക്കു ലഭിക്കും.മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറു പരന്പരകൾക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ആറു പരന്പരകൾക്കും ലഭിക്കും.
കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബംപർ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. ബിആർ 109 നന്പർ വിഷു ബംപർ ഭാഗ്യക്കുറി ടിക്കറ്റുകൾ വിഎ, വിബി, വിസി, വിഡി, വിഇ, വിജി,എന്നിങ്ങനെ ആറു പരന്പരകളിലായാണ് ലഭ്യമാകുന്നത്. 300 രൂപയാണ് ടിക്കറ്റിന്റെ വില.